പാലക്കാട്: പാലക്കാട് ജില്ലയിലെ സിപിഎം വിമതര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. വിമതര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം അറിയില്ല. വലിയ നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. അച്യുതാനന്ദന്‍റെ പി.എ. സുരേഷ് മത്സരിക്കുമെന്ന വാര്‍ത്ത മാധ്യമങ്ങളിലാണ് കണ്ടത്. സുരേഷ് നിലവില്‍ പാര്‍ട്ടിയില്‍ ഇല്ല. നടപടി എടുത്ത ഘടകമാണ് തിരിച്ചെടുക്കണമോ എന്ന് തീരുമാനിക്കേണ്ടതെന്നും സുരേഷ് പറഞ്ഞു.
പി.കെ. ശശി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചേക്കും എന്ന വാര്‍ത്തകളോടും സുരേഷ് ബാബു പ്രതികരിച്ചു. നാല്‍പ്പത്തിയൊന്നായിരം ബ്രാഞ്ച് അംഗങ്ങള്‍ പാലക്കാട് ജില്ലയിലുണ്ട്, ഓരോരുത്തരും എന്ത് ചെയ്യുകയാണെന്ന് നോക്കി നടക്കാന്‍ കഴിയില്ലെന്നാണ് പ്രതികരണം.
സിപിഎമ്മിന്‍റെ ജില്ലാ നേതൃത്വത്തില്‍ സജീവമായിരുന്ന ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇത് സൂചിപ്പിച്ചാണ് നാല്‍പ്പത്തിയൊന്നായിരം ബ്രാഞ്ച് അംഗങ്ങള്‍ പാലക്കാട് ജില്ലയിലുണ്ടെന്ന സുരേഷ് ബാബുവിന്‍റെ പ്രതികരണം.